സൗദ കുറ്റിക്കണ്ടി അരിക്കുളത്തെ മികച്ച വനിതാ കർഷക
ചിങ്ങം 1 ന് അരിക്കുളം പഞ്ചായത്ത് ഹാളിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിക്കും

അരിക്കുളം: ഗ്രാമപഞ്ചായത്തിൻ്റെ ഈ വർഷത്തെ മികച്ച വനിത കർഷകയായി സൗദകുറ്റിക്കണ്ടിയെ തിരഞ്ഞെടുത്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിക്കും.
കാരയാട് ഏക്കാട്ടൂർ കുറ്റിക്കണ്ടി യൂസഫിൻ്റെ ഭാര്യയാണ് കായണ്ണ കവിലിശേരി കർഷക കുടുംബത്തിൽ ജനിച്ച സൗദ. തെരുവത്ത് അസൈനാറുടെയും പാത്തുമ്മയുടെയും മകളാണ്. ചെറുപ്പകാലം തൊട്ടേ കൃഷിയെ ഇഷ്ടപ്പെട്ടിരുന്ന സൗദ നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പിതാവിന് അസുഖം വന്നപ്പോൾ കാർഷിക വൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു. 1999ൽ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിൽ വിവാഹം കഴിച്ച് എത്തിയതോടെ തറവാട് വീടിന് തെട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർപറമ്പ് 20 വർഷം കൊണ്ട് തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക് എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി. ഇടവിളകൃഷികളായ വാഴ, ചേന, മരച്ചീനി, ചേമ്പ്, പച്ചക്കറികൾ, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ഒപ്പം പശു വളർത്തലും. എല്ലാത്തിനും പിന്തുണയുമായി പ്രവാസിയായ ഭർത്താവ് കൂടെയുണ്ട്. നെൽകൃഷി നഷ്ടമാണെങ്കിലും ഇപ്പോഴും തുടർന്ന് വരുന്നുണ്ട്.
സഫ്ല (ഡ്രിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി), മുഹമ്മദ് സിനാൻ (അരിക്കുളം കെ.പി എസ്സ് എം ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യർത്ഥി), സന്ന ഹാർമിയ (കാവുംന്തറ എ യു പി സ്ക്കൂൾ, ഏഴാം തരം വിദ്യർത്ഥിനി) എന്നിവരാണ് മക്കൾ. ഒഴിവ് ദിവസങ്ങളിൽ മക്കളും കൃഷിയിൽ സഹായിക്കും. അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂർണ്ണ പിന്തുണയുമുണ്ട് ഈ കർഷകയ്ക്കൊപ്പം. പുതുതലമുറയും കാർഷിക മേഖലയിലേക്ക് കടന്ന് വരണമെന്നാണ് ഇവരുടെ ആഗ്രഹം.