കൊടും ചൂടിൽ വലഞ്ഞ് കന്നുകാലികൾ; രണ്ടു മാസത്തിനിടെ ചത്തൊടുങ്ങിയത് 497 കറവ പശുക്കൾ
ക്ഷീരകര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. പ്രതിദിന പാൽ ഉൽപാദം കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തൊടുങ്ങിയത്.
സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. 44 പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജലം ലഭിക്കുന്നില്ല. കണത്തചൂടിനൊപ്പം ശുദ്ധജല ക്ഷാമവും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
അതേസമയം, ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നും ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി പ്രത്യേകം നിർദേശിച്ചു.