12 വയസ്സുകാരന്റെ മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
കോഴിക്കോട് :12 വയസ്സുകാരൻ മരിച്ചത് നിപ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചു.
കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. അര മണിക്കൂറിനുള്ളിൽ ആരോഗ്യവകുപ്പ് വകുപ്പ് തല യോഗം ചേരുകയും അടിയന്തിരമായി ആക്ഷൻ പ്ലാൻ എടുക്കുകയും ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ, ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

