സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും
മികച്ച നടനായും നടിയ്ക്കായും കനത്ത പോരാട്ടം

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്.
മികച്ച നടൻ, നടി തുടങ്ങിയ വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഫഹദ് ഫാസിൽ, ഇന്ദ്രൻസ്, ബിജു മേനോൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്. എന്നിവരാണ് മികച്ച നടനായുള്ള അവസാന പട്ടികയിൽ ഇടം നേടിയത്. നിമിഷാ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്' ശോഭന എന്നിവരാണ് മികച്ച നടിക്കായി മത്സരിക്കുന്നത്.
വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടി. അന്തരിച്ച നടൻ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവർക്കും പുരസ്കാര സാധ്യതയുണ്ട്.
ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏർപ്പെടുത്തുന്നത്. ആദ്യ റൗണ്ടിൽ എത്തിയ 80 സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് അവസാന ഘട്ടത്തിലേക്ക് എത്തിയത്.
നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവസാന തിരഞ്ഞെടുപ്പ് നടത്തുന്നത്. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പിശേഷാദ്രി എന്നിവരായിരുന്നു പ്രാഥമിക ജൂറി അംഗങ്ങൾ.