ആവശ്യങ്ങൾ അംഗീകരിച്ചു ; സമരം അവസാനിപ്പിച്ച് ദീപാ മോഹൻ
സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ദീപ സമരം അവസാനിപ്പിച്ചത്.

കോട്ടയം: നിരാഹാര സമരം നടത്തിവന്ന എം.ജി. സർവകലാശാല ഗവേഷക വിദ്യാർഥിനി ദീപാ മോഹനൻ സമരം അവസാനിപ്പിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ദീപ സമരം അവസാനിപ്പിച്ചത്.
തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും
ഡോ. നന്ദകുമാർ കളരിക്കലിനെ ഐ.ഐ.യു.സി.എൻ.എന്നിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും ചർച്ചയ്ക്കു ശേഷം ദീപ അറിയിച്ചു.
ഗവേഷണത്തിന് ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണം തുടരുന്നതിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നൽകും. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തുടർന്ന് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും എന്നിങ്ങനെ ഉറപ്പുകൾ ലഭിച്ചതായി ദീപ വ്യക്തമാക്കി.
ഗവേഷണകാലയളവ് 2020 മാർച്ച് 24 മുതൽ നാലുവർഷം ദീർഘിപ്പിച്ച് നൽകും, സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ല എന്നീ ഉറപ്പുകളും ദീപയ്ക്ക് ലഭിച്ചിട്ടുണ്ട്.