ഹെലിക്കോപ്ടർ അപകടം :സംയുക്ത സേനാമേധാവി ജനറൽബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചു
ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്

കുനൂർ : ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ്) ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചു. ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.
ഹെലിക്കോപ്ടറിൽ ജനറൽ ബിപിൻ റാവത്ത് , അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, എന്നിവർക്ക്
പുറമെ ബ്രിഗേഡിയർ എൽ.എസ്. ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ. ഗുർസേവക് സിങ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി. സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഉണ്ടായിരുന്നത്.
വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. കുനൂരിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന് കുന്നിൽ ചെരിവാണ് ഈ മേഖല.