ബിഗ് സല്യൂട്ട്; രക്ഷാ പ്രവർത്തനം വിജയകരം
നാൽപ്പത്തിമൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി
മലമ്പുഴ: ചെങ്കുത്തായ ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ബാബുവിനെ മല മുകളിൽ എത്തിച്ചു. അൽപസമയം മുമ്പാണ് ദൗത്യസംഘം ബാബുവിനെ രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചത്.
റോപ്പ് ഉപയോഗിച്ച് താഴെയിറങ്ങിയ സൈനികൻ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു നൽകിയ ശേഷം തൻ്റെ ശരീരത്തോട് ചേർത്ത് കെട്ടുകയായിരുന്നു. തുടർന്ന് ഇരുവരും മുകളിലേക്ക് കയറുകയായിരുന്നു. മുകളിൽ എത്തുന്നതിന് തൊട്ടു മുമ്പായി മറ്റൊരു സൈനികൻ കൂടി സഹായത്തിനെത്തുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് ബാബുവിനെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.
നാൽപത് മിനിറ്റുകൾ കൊണ്ടാണ് സംഘം ദൗത്യം പൂർത്തീകരിച്ചത്. യുവാവിനെ ഹെലികോപ്റ്റർ മാർഗ്ഗം താഴെ എത്തിക്കും. തുടർന്ന് പ്രാഥമിക ചികിത്സകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. ബാബുവിന് നിസ്സാരമായ പരിക്കുകൾ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. സൈന്യത്തിൻ്റെ കഠിന പരിശ്രമം കൊണ്ടാണ് അതിസാഹസികമായ ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ ബാബുവിൻ്റെ ഇച്ഛാശക്തിയും ധൈര്യവും സൈന്യത്തിന് വലിയ സഹായമായി.

