കെ വി തോമസിന് രണ്ട് വർഷത്തേക്ക് സസ്പെൻഷൻ ശുപാർശയുമായി എ കെആന്റണി അധ്യക്ഷനായ അച്ചടക്കസമിതി
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനാണ് നടപടി.

കൊച്ചി: സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ സസ്പെൻഷന് ശുപാർശ. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ശുപാർശ ചെയ്യുന്നത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ച ശേഷമായിരിക്കും നടപടി.
പാർട്ടി നിർദേശം ലംഘിച്ചതിന് കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുളള ശ്രമമാണ് ഇതെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസിനെ ബലഹീനമാക്കാനുളള ശ്രമങ്ങളാണ് സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തിയിരുന്നു.
ഏപ്രിൽ 11 ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെവി തോമസിനെതിരായ പരാതി പരിശോധിച്ചതും വിശദീകരണം ആവശ്യപ്പെട്ടതും. സിപിഐഎം സെമിനാറിൽ പങ്കെടുത്തത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വിഭജന രാഷ്ട്രീയം തുറന്നുകാട്ടാനായിരുന്നെന്നാണ് കെവി തോമസിന്റെ നിലപാട്.
വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻ കാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ച് കൊണ്ട് കെപിസിസി നേതൃത്വത്തെ വിമർശിക്കുന്നതിലും കെവി തോമസ് വിശദീകരണം നൽകിയിരുന്നു.