ബോളിവുഡ് ഗായകൻ കെ. കെ. വിടവാങ്ങി
അന്ത്യം ഗുരുദാസ് കോളേജിലെ സംഗീത പരിപാടിക്കിടെ

കൊൽക്കത്ത: ബോളിവുഡിലെ പ്രശസ്ത മലയാളി ഗായകൻ കെ. കെ. സംഗീത പരിപാടിക്കിടെ അന്തരിച്ചു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൃഷ്ണകുമാർ കുന്നത്ത് എന്നാണ് ജനപ്രിയ ഗാനമായ ദിൽ ഇബാദത്ത് ആലപിച്ച കെ. കെയുടെ യഥാർത്ഥ നാമം. മലയാളി ദമ്പതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും പഠിച്ചതും ന്യൂഡൽഹിയിലായിരുന്നു. കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആൽബത്തിന് സ്ക്രീൻ ഇന്ത്യയിൽനിന്നും മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് ലഭിച്ചിരുന്നു.
കെ കെ യുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 10 മണിക്കൂർ മുമ്പ് കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൗമാരക്കാർക്കിടയിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 2000-കളുടെ തുടക്കം മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന അദ്ദേഹം ബോളിവുഡ് സിനിമകൾക്കായി നിരവധി ജനപ്രിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.