മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; കെ. എസ്. ശബരീനാഥൻ അറസ്റ്റിൽ
ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തു. കേസിൽ മൂൻകൂർ ജാമ്യഹർജി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗവ. പ്ലീഡറാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടൻ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ഗൂഢാലോചന കുറ്റമാണ് ശബരിനാഥന് മേൽ ചുമത്തിയത്. വിമാനത്തിൽ പ്രതിഷേധം നടത്താൻ നിർദ്ദേശം നൽകിയത് ശബരിനാഥനാണെന്ന് സൂചിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടത്തിയതെന്നാണ് ചാറ്റുകൾ സൂചിപ്പിക്കുന്നത്.
അതേസമയം വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സമാധാനപരമാണെന്ന നിലപാടിൽ തുടരുകയാണ് ശബരീനാഥൻ. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, സമാധാനപരമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്, എന്നാൽ അതിനെ വക്രീകരിച്ച് വധശ്രമ മായി മാറ്റുന്നത് ഭീരുത്വമാണെന്നും കെ. എസ്. ശബരിനാഥൻ പ്രതികരിച്ചു.
ജൂൺ 12നാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ വിമാനം ലാൻഡ് ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്ന സീറ്റിലേക്ക് നീങ്ങുകയും തുടർന്ന് ഇവരെ എൽഡിഎഫ് കൺവീനർ ഇ. പി. രാജൻ പിടിച്ചു തള്ളുകയായിരുന്നു.