വടകരയില്‍ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ മരിച്ചു
മരണ കാരണം പോലീസ് മര്‍ദ്ധനമെന്ന് ബന്ധുക്കള്‍
വടകര: കോഴിക്കോട് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നര യോടെയാണ് സംഭവം. സ്റ്റേഷന്‍ വളപ്പില്‍ അബോധാവാസ്ഥയില്‍ കണ്ട സജീവനെ ഓട്ടോ ഡ്രൈവര്‍മാര്‍ സഹകരണ ആശുപത്രിയിലെത്തിക്കുക യായിരുന്നു. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. വടകര എസ്ഐ മർദ്ദിച്ചെന്നാണ് പരാതി.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരും തമ്മില്‍ തർക്കം നടന്നപ്പോള്‍ പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സജീവന്‍ മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
എന്നാൽ തുടർ നടപടികൾക്ക് വിധേയരാക്കുന്നതിന് മുന്നേ പൊലീസ് തങ്ങളെ മർദ്ദിച്ചു വെന്നാണ് ഇവരുടെ ആരോപണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. അതേസമയം കസ്റ്റഡിയിൽ മർദ്ദിച്ചെന്ന ആരോപണം തള്ളുകയാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് പറഞ്ഞു.സ്റ്റേഷനിൽ നിന്ന് പുറത്ത് വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

