എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വകുപ്പുകള്‍ ഉടനറിയാം
രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തു.
തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തതിനെ തുടർന്ന് എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ എത്തിയത്.
ഏതാണ് വകുപ്പ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ അറിയിപ്പ് വരണമെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മുന്‍പ് എംബി രാജേഷ് പറഞ്ഞിരുന്നു. 'പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും.' എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചിരുന്നു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള എംബി രാജേഷ് തൃത്താല മണ്ഡലത്തില്‍ നിന്നാണ് സഭയിലെത്തുന്നത്.
2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. ആയിരുന്നു. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.
എം.ബി രാജേഷ് രാജി വെച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക. എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

