ഗോവൻ പോസ്റ്റിൽ ഗോൾ മഴ തീർത്ത് കൊമ്പന്മാരുടെ തിരിച്ചുവരവ്
കരുത്തരായ ഗോവയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഗോവൻ പോസ്റ്റിൽ ഗോൾ മഴ തീർത്ത് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആവേശകരമായ മടങ്ങിവരവ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ കരുത്തരായ ഗോവൻ സ്വപ്നങ്ങളെ തച്ചുടച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.
തീപാറുന്ന പോരാട്ടത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. 42ാം മിനുറ്റിൽ സഹൽ നൽകിയ പാസ് അനായാസമായി ഗോൾ വല കടത്തി ആദ്യം ലൂണ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. വെറും മൂന്ന് മിനിറ്റിന് ശേഷം അൻവർ അലി ബോക്‌സിനുള്ളിൽ ദിമിത്രിയോസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട് ദിമിത്രിയോസ് രണ്ടാം തവണയും ഗോവൻ വല കുലുക്കി.
ഇരു ടീമും കടുത്ത പോരാട്ടം നടത്തിയ മത്സരത്തില്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവുകള്‍ ഗോവന്‍ ടീമിന് അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഏഴാം മിനിറ്റില്‍ രാഹുല്‍ നല്‍കിയ ഒരു ക്രോസ് ഗോവ ബോക്‌സില്‍ കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടെ പന്ത് ലഭിച്ച സഹലിന്റെ മികച്ചൊരു ഷോട്ട് ഗോവ ഗോള്‍കീപ്പര്‍ ധീരജ് രക്ഷപ്പെടുത്തുകയായിരുന്നു.
51-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളും കണ്ടെത്തി. ബോക്‌സിന്റെ വലത് ഭാഗത്ത് വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസ് കലിയുഷ്‌നിക്ക് മറിച്ചുനല്‍കി. 30 വാര അകലെ നിന്നുള്ള താരത്തിന്റെ ഇടംകാലനടി കീപ്പര്‍ ധീരജിന് മറിച്ച് ചിന്തിക്കാൻ ഒരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. 67-ാം മിനിറ്റില്‍ സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് നോവ സദോയി ഗോവയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥനത്തേക്കെത്തി. ഗോവ നാലാം സ്ഥാനത്താണ്.