ഹൈദരാബാദ് എഫ്സിയെ തട്ടകത്തിലെത്തി തളച്ച് കൊമ്പന്മാർ
എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയം

ഹൈദരാബാദ്: ഹൈദരാബാദ് എഫ്സിയുടെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് നിലം പരിശാക്കിയത്. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. മത്സരത്തിൽ ആകെ ആധിപത്യം നിലനിർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായാണ് ആദ്യ ഗോൾ പിറന്നത്.
അഡ്രിയാന്‍ ലൂണ ബോക്‌സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നല്‍കിയ പന്ത് ഹൈദരാബാദ് കീപ്പര്‍ അനുജ് കുമാര്‍ ക്ലിയര്‍ ചെയ്തത് നേരേ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മുന്നിലേക്കായിരുന്നു. ഇതിലൂടെ ആദ്യ ഗോൾ പിറക്കുകയായിരുന്നു. പിന്നാലെ 20-ാം മിനിറ്റില്‍ രാഹുലിന് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ഇടംകാലന്‍ ഷോട്ട് ഗോൾകീപ്പർ അനുജ് കുമാര്‍ കൈപ്പിടിയിലാക്കി. പിന്നാലെ 37-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സഹല്‍ നഷ്ടപ്പെടുത്തിയത് കാണികളെ നിരാശരാക്കി. ലൂണ നല്‍കിയ ക്രോസില്‍ നിന്നുള്ള സഹലിന്റെ ഫ്രീ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.
രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിക്കാനെത്തിയ ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. രാഹുല്‍ കെപിയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. ജയത്തോടെ 12 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.