പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കലയ്ക്ക് തുടക്കമായി
പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണ ങ്ങളൊന്നുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്. നഗരവീഥികളും ക്ഷേത്ര പരിസരവും ഭക്തരാൽ നിറഞ്ഞിരിക്കുകയാണ്.
ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിരക്ഷാ സേന ഒരുക്കുന്നത്. 300 സേനാ അംഗങ്ങളെയാണ് വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വളന്റിയർമാർ ഉൾപ്പെടെ അണിനിരന്നിട്ടുണ്ട്.
കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക. ചൂട് കൂടുതലായതിനാൽ ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യപ്രശ്‌നമുള്ളവർ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്.

