അട്ടപ്പാടി മധു വധക്കേസ് ; പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും
ആകെയുള്ള പതിനാറ് പ്രതികളിൽ പതിന്നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികൾക്കും ഏഴ് വര്‍ഷം കഠിന തടവ്.
മണ്ണാർകാട്ടെ എസ് സി എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ആകെയുള്ള പതിനാറ് പ്രതികളിൽ പതിന്നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നാല്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടിരിന്നു. ബാക്കി പതിമുന്നു പേർക്കെതിരായുള്ള ശിക്ഷാ വിധിയാണ് കോടതി ഇന്ന് വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം പിഴയും വിധിച്ചിട്ടുണ്ട്.
ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപയും രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള മറ്റ് പ്രതികള്‍ക്ക് 1, 18,000 രൂപ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം ശിക്ഷ അനുഭവിച്ചാല്‍ മതി. 500 രൂപ പിഴയും ഒടുക്കണം. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.വിവിധ വകുപ്പുകളിലായി പല ശിക്ഷകളുണ്ട്. എന്നാല്‍ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ തവന്നൂര്‍ ജയിലിലേക്ക് മാറ്റും.
കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. ഹൈക്കോടതി സ്റ്റേ നീങ്ങിയാലുടന്‍ നടപടിയുണ്ടാവും. അഞ്ച് വർഷം കേസിന്‍റെ വിചാരണ നീണ്ടതില്‍ സാക്ഷികളുടെ കൂറുമാറ്റം നിർണായകമായിരുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ വിധിയെ മലയാളികൾ നോക്കികാണുന്നത്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്

