അവസാന ശ്വാസം വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കും; അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി - എ കെ ആന്റണി
മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്ന് എ കെ ആന്റണി. തീരുമാനം തെറ്റാണ് എന്നാണ് തന്റെ അഭിപ്രായം. മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മഹത്വം അതിന്റെ ബഹുസ്വരതയാണ്. അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ നാനാത്വത്തില്‍ ഏകത്വത്തിന് പകരം ഏകത്വത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ്. മതേതരത്വവും ജനാധിപത്യവും ദുര്‍ബലമായിരിക്കുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ ഐക്യം ദുര്‍ബലമാകുന്നു. സാമുദായിക സൗഹാര്‍ദം അപകടത്തിലാകുന്നു. എന്റെ അവസാന ശ്വാസം വരെ താനിതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും എ കെ ആന്റണി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. എന്റെ തലമുറയെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഇടക്ക് അകന്നുപോയെങ്കിലും പിന്നീട് ആ കുടുംബത്തോട് എനിക്ക് അടുപ്പം കൂടുകയാണ് ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന ആ കുടുംബത്തിനൊപ്പമാണ് താന്‍ എന്നും എ കെ ആന്റണി പ്രതികരിച്ചു.
എണ്‍പത്തിരണ്ട് വയസായി. ദീര്‍ഘായുസായിരിക്കണം എന്ന് ആഗ്രഹമില്ല. ജീവിതത്തിലെ അവസാന നാളുകളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. മരിക്കും വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് ഇനി ഒന്നും താന്‍ പറയുകയില്ല എന്ന് വികാരാധീനനായി പറഞ്ഞുകൊണ്ടാണ് ആന്റണി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. കെപിസിസി ആസ്ഥാനത്ത് വെച്ചാണ് ആന്റണി മാധ്യമങ്ങളെ കണ്ടത്.

