സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ 30% വർധന
കഴിഞ്ഞ വർഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും തീരുമാനം.

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് കഴിഞ്ഞ വർഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും.
താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ കെ എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ് ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന ഉണ്ടാകും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും.