മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ പതിനെട്ട് കാരി ഗുരുതരാവസ്ഥയില്‍
സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാൻ വിട്ട് നല്‍കിയതെന്ന് പെണ്‍കുട്ടി

ഇംഫാൽ: മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സംഗ വാർത്തകൾ പുറത്ത് വന്നു. ഇംഫാലില്‍ ആയുധധാരികളായവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് 18 കാരിയുടെ പരാതി. പതിനെട്ടുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാൻ വിട്ട് നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാന്റിൽ ചികിത്സയിലാണ്.
മെയ് 15 ന് നടന്ന സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്‍റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവർക്കായി അന്വേഷണം ഊർജ്ജിത മാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായി രിക്കുന്നത്.
ഇതിനിടെ മിസോറാമിലുള്ള മെയ്ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മണിപ്പൂരിൽ എത്തിക്കാനുള്ള ആലോചനയുണ്ട്. മെയ്ത്തെയ് വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്. വ്യോമ മാർഗ്ഗം ഇവരെ നാട്ടിലെത്തിക്കാനാണ് ആലോചനകൾ നടക്കുന്നത്.
മണിപ്പൂർ വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ബജെപിയും നടത്തുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. നാളെ രാവിലെ പാർലമെന്റിൽ എത്തുന്നതിന് മുൻപ് മല്ലികാർജുൻ ഘാർഗെയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമാണ് മണിപ്പൂരിലേതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ‘മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ മൃഗം അതപധിച്ചാൽ ബിജെപിയിലെ പല ഉന്നതന്മാരുടേയും പേര് എഴുതി വയ്ക്കാം. അത്രകണ്ട് മനുഷ്യത്വ രഹിതമായ നടപടികളാണ് പ്രധാനമന്ത്രിയുടേയും മണിപ്പൂർ മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നാൽ, മനുഷ്യന്റെ ജീവനും സ്വത്തിനുമുള്ള സംരക്ഷണം നഷ്ടപ്പെട്ടാൽ ആർട്ടിക്കിൾ 356 അനുസരിച്ച് ആ സർക്കാരിനെ പിരിച്ചുവിടാൻ അധികാരമുണ്ട്. എന്തുകൊണ്ട് പ്രധാനമന്ത്രി അത് ഉപയോഗിക്കുന്നില്ല ?’- രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു