കോവിഡ് രോഗികൾ വർധിച്ചുവരുന്നു ; ജാഗ്രത വേണമെന്ന് കേന്ദ്രം.
രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകൾ 258.

തിരുവനന്തപുരം: രാജ്യത്ത് കോ വിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന ഈ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കോ വിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ഇന്നലെ മാത്രം 227 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 258 കേസുകളാണ്. ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്.ഒമിക്രോണും അതിന്റെ ഉപവകഭേദമായ JN-1-ഉം ആണ് സംസ്ഥാനത്ത് കോവിഡ് പടരുന്നതിന് കാരണം. ഇവ വ്യാപന ശേഷി കൂടിയ വൈറസുകളാണ് .
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് കൂടുതൽ കൊവിഡ് രോഗികളും ആശുപത്രികളിൽ എത്തുന്നത്. കിടത്തി ചികിത്സ ആവശ്യമായ ബി കാറ്റഗറിയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആർടിപിസിആർ ഉൾപ്പെടെയുള്ള പരിശോധനകൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.കേന്ദ്ര ആരോഗ്യമന്ത്രി നാളെ അടിയന്തര കോവിഡ് അവലോകന യോഗം വിളിച്ചിട്ടുണ്ട്.കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ഭയം വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളിൽ ചികിത്സയ്ക്ക് ആവശ്യമായ ഐസൊലേഷൻ ബെഡ്ഡുകളും, ഐസിയു സംവിധാനവും, ഓക്സിജനും അടക്കം തയ്യാറാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ കോവിഡ് വകഭേദമായ JN-1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടകയും, തമിഴ്നാടും ജാഗ്രതാ നിർദേശം നൽകി. കേരളത്തിൽ നിന്ന് വരുന്നവരെ അതിർത്തികളിൽ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളുള്ള മുഴുവൻ പേരെയും പരിശോധിക്കാനും മരുന്ന് ലഭ്യത ഉറപ്പുവരുത്താനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്നുള്ളതും നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഡിസംബർ മാസം ഇതുവരെ കൊവിഡ് മൂലം 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പത്തും കേരളത്തിലാണ്. പ്രായമായവരും മറ്റുള്ള അസുഖങ്ങൾ ഉള്ളവരും മാസ്ക് ഉപയോഗിക്കുന്നത് രോഗത്തിന്റെ വ്യാപനം കുറയ്ക്കും.