മലപ്പുറത്തും തിരുവനന്തപുരത്തുമായി ഇന്ന് അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു
മലപ്പുറത്ത് മരിച്ചത് സഹോദരങ്ങൾ; തിരുവനന്തപുരത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയവര്‍
മലപ്പുറം/തിരുവനന്തപുരം: മലപ്പുറം തിരുവനന്തപുരം ജില്ലകളിലായി ഇന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മലപ്പുറത്ത് സഹോദരങ്ങളാണ്‍ മുങ്ങി മരിച്ചത്. നിലമ്പൂർ ഇടിവണ്ണയിൽ ചാലിയാറിൽ ആണ് കുട്ടികൾ മുങ്ങിമരിച്ചത്. അകമ്പാടം ബാബു – നസീറ ദമ്പതികളുടെ മക്കള്‍ റിന്‍ഷാദ്(14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണപുഴയില്‍ വീണായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം റിൻഷാദും റാഷിദും ചാലിയാറിലെ ഇടിവണ്ണയിലെ കടവിൽ കുളിക്കാനെത്തിയത്. ഇരുവരും നീന്തൽ അറിയുന്നവരാണ്. ഒരാൾ ചുഴിയിൽപ്പെട്ടതോടെ രക്ഷിക്കാനായാണ് മറ്റേയാൾ ശ്രമിച്ചത്. ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ക്രിക്കറ്റിലും ഫുട്ബോളിലും മികവ് തെളിയിച്ചിട്ടുള്ള സഹോദരങ്ങളുടെ മരണം അകമ്പാടം ഗ്രാമത്തിന് തീരവേദാനയായി മാറി.
ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് റിൻഷാദിനെയും റാഷിദിനെയും പുറത്തെടുത്തത്. കരയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂർ സർക്കാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. വെള്ളായണി വവ്വാമൂല കായലിലാണ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. കായലിൽ കുളിക്കാൻ ഇറങ്ങവേയാണ്നാടിനെ നടുക്കിയ അപകടം. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. നീന്താനിറങ്ങിയ നാലുപേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ മരണപ്പെട്ടു.ഒരു വിദ്യാർത്ഥി തിരിച്ചെത്തി. വിഴിഞ്ഞം ക്രൈസ്‌റ്റ് നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അപകടത്തില്‍ പെട്ട കുട്ടികൾ വിഴിഞ്ഞം സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൂന്നുപേരുടെ മൃതദേഹം കരയ്ക്കെത്തിച്ചിട്ടുണ്ട്. നാലാമനായ വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ പേര് വിവരങ്ങൾ ലഭ്യമല്ല.

