കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് ആശ്വാസം
കേരളത്തിന് 13, 600 കോടി കടമെടുക്കാൻ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: കടമെടുപ്പ് കേസിൽ കേരളത്തിന് ആശ്വാസമായി സുപ്രിം കോടതി നിലപാട്. കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ കോടതി വിമർശിച്ചു. കേസുമായി കോടതിയിലെത്താൻ കേരളത്തിന് അധികാരം ഉണ്ടെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടൻ ഉണ്ടാകും. 13,600 കോടി രൂപ കടമെടുക്കാനാണ് അനുമതി. 15,000 കോടി രൂപ കൂടി വേണ്ടി വരുമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളം കേസ് പിൻവലിക്കണം എന്ന കേന്ദ്ര നിലപാടിനെ കോടതി വിമർശിച്ചു. ആ അധികാരം നിഷേധിക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു. ഹർജി പിൻവലിച്ചാൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച 13,000 കോടി രൂപയ്ക്ക് നയപ്രകാരം അർഹതയുള്ളതാണെന്ന് കേരളം വാദിച്ചു. കേന്ദ്രത്തോട് കടമെടുക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത് എന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിസന്ധിയിൽ നിന്ന് ആശ്വാസം വേണം. ഇത്തവണ അധികമായി കടമെടുക്കാൻ അനുവദിക്കണം. കേസ് പരാജയപ്പെട്ടാൽ അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ അത് കുറയ്ക്കാമെന്നും കേരളം പറഞ്ഞു.
ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരി ഗണിച്ചത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയിരുന്നു. ഹർജി നേരത്തെ പരി ഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.