വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർക്ക് പരുക്ക് , രണ്ട് പേരുടെ നില ഗുരുതരം
ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു.
തിരുവനന്തപുരം: വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. ശക്തമായ തിരയിൽപ്പെട്ടാണ് പാലം തകർന്നത്. 15 പേർ അപകടത്തിൽപ്പെട്ടു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളടക്കം അപകടത്തിലായവരുടെ കൂട്ടത്തിലുണ്ട്. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയം നാട്ടുകാർ പറയുന്നു.
ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു.
വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ച മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികൾ നൽകിയിരുന്നു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്‌ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുവെന്നും ആരോപണം. കഴിഞ്ഞ ഡിസംബറിലാണ് ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്.

