ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം
ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ നിരന്തരംആവശ്യപ്പെടുന്നുണ്ട്.

ഡ്രൈ ഡേയിൽ ഉപാധികളോടെ പുതിയ മദ്യനയം കൊണ്ടുവരാൻ സർക്കാർ. ടൂറിസം വകുപ്പിൻറെ ശുപാർശകൾ മുൻനിർത്തി അന്താരാഷ്ട്രാ കോൺഫറൻസുകളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗും നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാം തിയ്യതി മദ്യശാലകൾ തുറക്കാൻ അനുവദിക്കും. ഡ്രൈ ഡേ കാരണം വിനോദസഞ്ചാരികൾ അകലുന്നുവെന്നും ടൂറിസം പരിപാടികൾ റദ്ദാക്കുന്നുവെന്നും ടൂറിസം വകുപ്പ് ഉന്നയിച്ചിരുന്നു. കോടികളുടെ നഷ്ടമുണ്ടാകുന്നതിനാൽ ഡ്രൈ ഡേ പിൻവലിക്കണമെന്നായിരുന്നു വകുപ്പിൻറെ ആവശ്യം. ഒന്നാം തിയ്യതി മദ്യഷാപ്പുകൾ പൂർണ്ണമായും തുറക്കില്ല.
ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ നിരന്തരംആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാൻ കോഴ നൽകണമെന്ന ബാറുടമ സംഘടനാ പ്രതിനിധിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നത് വൻ വിവാദമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കാൻ നയപരമായി ധാരണയിലെത്തിയ സർക്കാർ രണ്ടാം ബാർ കോഴ വിവാദം വന്നതോടെ മാറ്റമുണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഓഡിയോ സന്ദേശമിട്ട ബാറുടമയടക്കം പിന്നീട് മലക്കംമറിഞ്ഞതും സർക്കാറിന് തുണയായി.
ഫലത്തിൽ കോഴ വിവാദം കെട്ടടങ്ങുകയും ബാറുടമകളുടെ ദീർഘനാളത്തെ ആവശ്യം ഉപാധികളോടെയെങ്കിലും സർക്കാർ അംഗീകരിക്കുകയുമാണ് ഉണ്ടായത്.