ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ നിലമ്പൂർ എംഎൽഎ, പി വി അൻവർ അറസ്റിൽ
അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുവാദം വേണമെന്ന് അൻവർ

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ അറസ്റ്റിൽ. കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂർ ഭാഗത്ത് യുവാവ് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെയാണ് ഉന്നത പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീട് വളഞ്ഞത്. പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളിൽ ആണ് കേസെടുത്തിരിക്കുന്നത്.
ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. അൻവറിന്റെ അനുയായികളായ നിരവധിപേർ സംഭവമറിഞ്ഞ് വീടിനു ചുറ്റും തടിച്ചുകൂടി. ഇന്ന് വൈകുന്നേരം 5 മണി വരെ പോലീസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാകുമെന്ന് സൂചന പോലും ഉണ്ടായിരുന്നില്ല. പിണറായി വിജയന്‍റേത് ഭരണകൂട ഭീകരതയെന്ന് പി വി അൻവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാർ ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.