വാളയാർ കേസ്: കുട്ടികളുടെ അച്ഛനും അമ്മയും പ്രതികൾ, കുറ്റപത്രം നൽകി സിബിഐ
എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.

കൊച്ചി: വാളയാർ കേസിൽ കുട്ടികളുടെ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ പ്രദേശവാസികളടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയാണുണ്ടായത്. വിശദമായ അന്വേഷണം നടത്തണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതിയാക്കിയത്.
കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും ഇതിനാലാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മൗനം പാലിച്ചു. യഥാസമയം പൊലീസിൽ വിവരമറിയിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. മാതാപിതാക്കളെ സാക്ഷികളാക്കിയിരുന്നു നേരത്തെ റിപ്പോർട്ട് നൽകിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.