എം.ഡി.എം.എയുമായി പേരാമ്പ്ര കടിയങ്ങാട് സ്വദേശി പിടിയിൽ
പിടിച്ചെടുത്തത് 11.500 ഗ്രാം എം.ഡി.എം.എ.

പേരാമ്പ്ര: കടിയങ്ങാട് പ്രധാന എം.ഡി.എം.എ. ലഹരി വിൽപനക്കാരൻ പോലീസ് പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി. സുനീറാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 11.500 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും നാട്ടുകാർക്കെതിരെ വധഭീഷണിയടക്കമുയർത്തുകയും ചെയ്തതിനാൽ നാട്ടുകാർ സംഘടിതമായി ലഹരി വിൽപനക്കാർക്കെതിരെ കൂട്ടായ്മ രൂപീകരിച്ചിരുന്നു. തുടർന്ന് പ്രതി സുനീർ എം.ഡി.എം.എ. വിൽപനയ്ക്ക് ഇറങ്ങിയ സമയം നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. ഉടനെതന്നെ പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ ഷെമീർ പിയും സംഘവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും സ്ഥലത്തെത്തി പ്രതിയെയും ഇയാളുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി സ്ഥിരമായി വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി വിൽപന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ എം.ഡി.എം.എ. വിതരണം ചെയ്യാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. ലഹരിക്ക് അടിമകളാക്കിയ നിരവധി ചെറുപ്പക്കാർ ഇതിനകം തന്നെ ഡി അഡിക്ഷൻ സെൻ്ററുകളിൽ എത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഹരി വിറ്റ് ഇയാൾ ആർഭാട ജീവിതം നയിച്ച പ്രതിയെ ലഹരി വിരുദ്ധ സ്ക്വാഡ് ഒരാഴ്ചയായി നിരീക്ഷിച്ചുവരികയായിരുന്നു.
ഇയാളുടെ അടുത്ത ബന്ധുവും അയൽവാസിയുമായ റാഫി എന്ന കോമ്പി റാഫിയെ കഴിഞ്ഞ ദിവസം എം.ഡി.എം.എ. സഹിതം പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി. അറിയിച്ചു.