മുയിപ്പോത്ത് കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് പിടിയിൽ
മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബർ അലി ആണ് പോലീസിൻ്റെ പിടിയിലായത്.
മേപ്പയ്യൂർ: മുയിപ്പോത്ത് കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് പിടിയിലായി. മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബീഹാർ സ്വദേശിയായ മുഹമ്മദ് ബാബർ അലി (29) ആണ് പോലീസിൻ്റെ പിടിയിലായത്.മുയിപ്പോത്ത് വാടകക്ക് താമസിച്ച് വരുന്ന പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇയാൾ കഞ്ചാവ് പേയ്ക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സ്കൂളിനടുത്തു തന്നെ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും സജീവമായതിൽ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഡി വൈ എസ് പി, വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ നാർക്കോട്ടിക് ടീമും മേപ്പയ്യൂർ എസ് ഐ വിനീത് വിജയൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.
പ്രതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെപ്പറ്റി വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കാർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു.

