പുഴയിൽ ചാടിയ അമ്മയും മക്കളും മരിച്ചു
കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യായിലേക്ക് നയിച്ചതെന്നാണ് സൂചന

കോട്ടയം: കോട്ടയം അയർക്കുന്നത് രണ്ട് പെണ്മക്കളെയും കൂട്ടി അഭിഭാഷകയായ യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നീറിക്കാട് സ്വദേശി ജിസ്സ്‌മോൾ ജിമ്മിയും മക്കളുമാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മുത്തോലി പഞ്ചായത്തിലെ മുൻപ്രസിഡന്റ് ആണ് മരിച്ച ജിസ്മോൾ. അഞ്ചു വയസ്സ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോൾ ജീവനൊടുക്കിയത്. അപകട മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടി.
പുഴയുടെ തീരത്തു ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്നു മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് ജിമ്മിയും മാതാപിതാക്കളും ആണ് ജിസ്മോൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയർക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രാഥമിക വിവരം തേടി. മൂന്നുപേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടക്കും.