രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയായ കാവുന്തറ സ്വദേശിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു
പ്ലസ് ടു വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
നടുവണ്ണൂർ: പോക്സോ കേസിൽ കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ പേരാമ്പ്ര പോലീസ് ഓടിച്ചിട്ട് പിടികൂടി. കാവുന്തറ മീത്തലെ പുതിയോട്ടിൽ അനസ്(34) നെ ആണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. പ്ലസ് ടു വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതിയെ പോക്സോ നിയമപ്രകാരം പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ ഷമീറും സീനിയർ എസ് സി പി ഒ സുനിൽകുമാറും കാവുന്തറയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും വാഹനത്തിൽ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ ചെമ്മലപ്പുറം എത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു. സമീപത്തെ പറമ്പിലേക്ക് ഓടികയറിയ പ്രതിയെ എസ് സി പി.ഒ സുനിൽകുമാർ അര കിലോമീറ്ററോളം ഓടിച്ചിട്ട് സാഹസികമായി പിടി കൂടുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടയിൽ സുനിൽകുമാറിനു കാലിനും നടുവിനും പരിക്കേറ്റു. പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

