ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ
ഷെൽ ആക്രമണത്തിൽ 15 ഭീകരരെ വധിച്ചെന്നു സൂചന

ന്യൂഡൽഹി: പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യയുടെ ഷെൽ ആക്രമണം. പാകിസ്താന്‍റെ ലഷ്‌കർ, ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിൽ നടത്തിയ സൈനിക മുന്നേറ്റത്തിൻ്റെ വിവരങ്ങൾ ഇന്ന് പുലർച്ചെയോടെയാണ് സേന ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പാക്കി എന്ന ടാഗോട് കൂടിയാണ് സൈന്യം വാർത്ത പങ്ക് വെച്ചത്. പാകിസ്ഥാനും ആക്രമണ വിവരം സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ആക്രമണത്തിൽ 3 സാധാരണ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. 12 ഭീകരർ കൊല്ലപ്പെട്ടതായി വിവരം.
പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നും ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വിവരം. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി മിസൈൽ ആക്രമണം നടത്തിയത്.
പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങൾ അടച്ചു. ജമ്മു, ശ്രീനഗർ, അമൃത്സർ, ധർമാശാല വിമാനത്താവളങ്ങളാണ് അടച്ചത്. വിമാനത്താവളങ്ങൾ അടച്ചത് വിമാന സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഇൻഡിഗോ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ അറിയിച്ചു. സംഭവത്തിൽ വിശദീകരണം നൽകുന്നതിനായി ഇന്ന് 10 മണിക്ക് സേന മാധ്യമങ്ങളെ കാണും. 11 മണിക്ക് മന്ത്രിസഭ സുരക്ഷ സമിതി യോഗവും ചേരും.