മലബാറിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും കോഴിക്കോട്ടേക്ക്; തീ തൊട്ടടുത്ത കടകളിലേക്കും പടരുന്നു;നഗരത്തിൽ കറുത്ത പുകയും രൂക്ഷഗന്ധവും
തീപിടുത്തം മൂന്നു മണിക്കൂർ പിന്നിട്ടിട്ടും ശമനമേ ഇല്ല

കോഴിക്കോട് : മൊഫ്യൂസൽ ബസ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തം മൂന്നു മണിക്കൂർ പിന്നിടുമ്പോഴും കൂടുതൽ കൂടുതൽ അപകടകരമായി തീ പടരുകയാണ്. മുകളിലത്തെ നിലയിൽ പൂർണമായും കത്തിയശേഷം രണ്ടാം നിലയിലേക്കും തുടർന്ന് താഴെ നിലയിലേക്കും തീ എത്തിക്കഴിഞ്ഞു. ജില്ലയിലും അയൽ ജില്ലയിൽ നിന്നുമായി നിരവധി ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയെങ്കിലും കെട്ടിടത്തിന് അകത്തേക്ക് കടക്കാനാകാതെ നിസ്സഹായ അവസ്ഥയിലാണ് ഉദ്യോഗസ്ഥൻ.
വാഹനങ്ങളിലെ വെള്ളം തീർന്നതിനു ശേഷം ശേഖരിക്കുന്നതിനായി വീണ്ടും മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന ഇടവേളയിൽ കൂടുതൽ കത്തുന്നതിന് ഇടയാക്കി. നിലവിൽ പുറമെ നിന്ന് കത്തുന്നതു മാത്രമാണ് അണയ്ക്കാൻ സാധിക്കുന്നത്. തീപിടുത്തത്തിൽ മുകളിൽ നിന്ന് ഷീറ്റുകൾ കത്തിയുരുകി താഴേക്ക് വീഴുന്നുണ്ട്.ഇടയ്ക്കിടെ സ്ഫോടന ശബ്ദങ്ങളും കേൾക്കുന്നു. കെട്ടിടത്തിൽ ഘടിപ്പിച്ച എസി ലീക്കാവുകയും തീപിടിക്കുകയും ചെയ്യുന്നത് കൂടുതൽ പ്രശ്നം സൃഷ്ടിച്ചു. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ ഇതിനകം തന്നെ മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് ജില്ലാ കലക്ടർ, ഐജി , ഗതാഗത മന്ത്രി കെ കെ ശശീന്ദ്രൻ, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, കോർപ്പറേഷൻ ചെയർമാൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി പേർ സ്ഥലത്തെത്തിയിട്ടുണ്ട്.തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് ജനങ്ങൾ കയറി വരുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് മുന്നിലൂടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട് ഫയർഫോഴ്സ് വാഹനങ്ങൾക്ക് മാത്രമാണ് ഈ വഴി പ്രവേശനം .ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കരിപ്പൂരിൽ നിന്നും രാസവസ്തു ഉപയോഗിച്ച് തീ കെടുത്തുന്ന വാഹനം എത്തിച്ചിട്ടുണ്ട്.