കേരളത്തിൻ്റെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി
ആനക്കാംപൊയിൽ– കള്ളാടി – മേപ്പാടി തുരങ്കപാത വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാനാണ് ശിപാർശ

ന്യൂഡൽഹി: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. വിജ്ഞാപനം ഉടനുണ്ടാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ വിദഗ്ദ സമിതിയാണ് കോഴിക്കോട്-വയനാട് നിർദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകിയത്. മേയ് 15, 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ യോഗത്തിലാണ് ആനക്കാം പൊയിൽ– കള്ളാടി – മേപ്പാടി തുരങ്കപാത വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശിപാർശ നൽകിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ദ സമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകി. ഈ നിർദ്ദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ദ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. 60 ഉപാദികളോടെയാണ് കേന്ദ്ര പരിസ്ഥിതി സമിതിയുടെ വിദഗ്ദ അന്തിമ പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത്. ഇതോടെ കരാർ ഒപ്പിട്ട തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും.
60 ഉപാധികൾ ഇതുപോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിൻ്റെ ഖനന സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള സ്‌ഫോടനത്തിൻ്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ പാലിക്കാൻ പദ്ധതി നിർവാഹകർ ശ്രദ്ധിക്കണം, വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലുള്ള നിർദ്ദേശങ്ങൾ പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആറു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി കേന്ദ്രത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനും നിർദ്ദേശമുണ്ട്. നിർമ്മാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് സംവിധാനങ്ങളും ഒരുക്കണം എന്നുള്ളതും നിർദ്ദേശങ്ങളിൽ ചിലതാണ്. ഇതിന് പുറമെ, ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന പാതയിലെ ബാണാസുര ചിലപ്പൻ ഉൾപ്പെടെയുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടികൾ വേണം. അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം ഉൾപ്പെടുന്ന വിഷയങ്ങളിൽ സ്ഥിരമായ നിരീക്ഷണം വേണം. ഈ കളക്ടർ ശുപാർശ ചെയ്യുന്ന നാലുപേര് അടങ്ങുന്ന വിദഗ്ദസമിതി രൂപീകരിക്കണം. ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക, തുരങ്കത്തിലെ വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം.