അപകടത്തിൽപ്പെട്ട വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്
ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് എന്ന വിവരം പുറത്തുവരുന്നുണ്ട്. ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഈ വിദ്യാർത്ഥികളെയാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിമാനം ഹോസ്റ്റലിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൃക്സാക്ഷികളും ഇത് തന്നെ പറയുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ ഇടിച്ചു നിൽക്കുന്ന ദൃശ്യങ്ങളും കാണാം.
അതേസമയം അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതു പ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്.