നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ചു, വോട്ടെടുപ്പ് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെ
പൂക്കോട്ടുംപാടം സ്കൂളിൽ യന്ത്ര തകരാർ മൂലം വോട്ടെടുപ്പ് വൈകി

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. പൊതുവേ പ്രസന്നമായ കാലാവസ്ഥയിൽ മിക്ക പോളിംഗ് സ്റ്റേഷനുകളിലും സമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. എൽഡിഎഫ് സ്ഥാനാർഥി കാലത്തുതന്നെ പോളിംഗ് ബൂത്തിൽ എത്തി. മങ്കൂട്ടം ജി എൽ പി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് ചെയ്തു.പിതാവിനോടൊപ്പം എത്തിയാണ് സ്വരാജ് വോട്ട് ചെയ്തത്. നിലമ്പൂർ ആയിഷ മൂക്കട്ട എൽ പി സ്കൂളിൽ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുമെന്ന് അവർ പറഞ്ഞു. പൂക്കോട്ടുംപാടം സ്കൂളിൽ യന്ത്ര തകരാർ മൂലം വോട്ടെടുപ്പ് വൈകി. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ മുന്നണികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന ഉപ തെരഞ്ഞെടുപ്പാണിത്. നിലമ്പൂരിലെ മുൻ എംഎൽഎ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഈ മാസം 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. പി.വി.അൻവർ നിയമസഭാംഗത്വം രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വി അൻവർ സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് രാജിവച്ചത്.