പേരാമ്പ്ര പോലിസിൻ്റെ ലഹരിവേട്ട തുടരുന്നു; എം.ഡി.എം.എയുമായി കൂത്താളി സ്വദേശി പിടിയിൽ
പ്രതിയെ കൂത്താളിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്

പേരാമ്പ്ര: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൂത്താളി സ്വദേശി ചെമ്പോടൻ പൊയിൽ ഹംസയുടെ മകൻ അനസാണ് കൂത്താളിയിലെ വീട്ടിൽ നിന്നും പോലീസിൻ്റെ പിടിയിലായത്. കൂത്താളി, കടിയങ്ങാട് പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളിൽ ലഹരി ഉപയോക്താക്കൾക്ക് പ്രതി വലിയ തോതിൽ ലഹരി വിതരണം ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു.
ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂർ സ്വദേശി റിസ്വാൻ എന്നയാളെ 70 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പോലീസ് പിടിച്ചിരുന്നു. പ്രതി അനസിന് റിസ്വാൻ വലിയ അളവിൽ എം.ഡി.എം.എ. വിൽപനക്കായി നൽകിയ വിവരം പോലീസിനു ലഭിച്ചിരുന്നു. അനസ് യുവാക്കൾക്കും പെൺകുട്ടികൾക്കും എം.ഡി.എം.എ. വിൽക്കാറുണ്ടെന്നും ഇയാളുടെ കൈവശം വിൽപനക്ക് തയ്യാറാക്കിവെച്ച എം.ഡി.എം.എ. ഉണ്ടെന്നുമുള്ള രഹസ്യവിവത്തെ തുടർന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി. സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും റൂറൽ എസ് പി ബൈജുവിന്റെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര എസ്.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച 3.096 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. പോലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി. അറിയിച്ചു.