അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് പിടിയിൽ
ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ജവാദാണ് പോലീസിൻ്റെ പിടിയിലായത്.

അത്തോളി: അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ജവാദാണ് പോലീസിൻ്റെ പിടിയിലായത്. മാർക്കറ്റിൽ വൻ വിലയും ഡിമാൻ്റുമുള്ള മാരക ലഹരി മരുന്നാണ് എൽഎസ് ഡി. ഇതിൻ്റെ ലഹരി ഒരേ അളവിൽ ദിവസം മുഴുവൻ ലഭിക്കുന്നതിനാൽ തന്നെ സ്റ്റാമ്പിന് ഡിമാൻ്റ് കൂടുതലാണ്.
ഉള്ള്യേരി, അത്തോളി, മൊടക്കല്ലൂർ എന്നിവിടങ്ങളിലും ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും പ്രതി വൻതോതിൽ എം ഡി എം എ യും എൽ എസ് ഡി സ്റ്റാമ്പുകളും വിൽപന നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പ്രതി സ്റ്റാമ്പു സഹിതം പോലീസിൻ്റെ വലയിലാകുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും ചേർന്ന് അത്തോളി എസ് ഐ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 0.020 ഗ്രാം തൂക്കം വരുന്ന ആറ് എൽ എസ് സി സ്റ്റാമ്പുകൾ പോലീസ് പിടിച്ചെടുത്തു. കുറഞ്ഞ അളവ് പോലും എൽ എസ് ഡി കൈവശം വെക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്.
ഇയാൾ സ്ഥിരമായി ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്താണ് ലഹരി വിൽപന നടത്തിയിരുന്നതെന്നും ഇയാളുപയോഗിച്ച പോളോ വെൻറോ കാർ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എസ് ഐ മനോജ് രാമത്ത്, എഎസ്ഐ സദാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, സിഞ്ചുദാസ്, ജയേഷ് കെ കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പോലീസ് അറിയിച്ചു