കുറ്റ്യാടി ചുരത്തിലും മലയിടിച്ചിൽ; വയനാട് ഒറ്റപ്പെടുമോ എന്ന ആശങ്കയിൽ
കേന്ദ്രം ഇടപെടണം എന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കത്ത് അയച്ചു

കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാനപ്പെട്ട രണ്ട് പാതകൾ പൂർണമായി അടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതർ. താമരശ്ശേരി ചുരം പൂർണമായി അടച്ചതോടെ യാത്രക്കാരുടെ പ്രധാനപ്പെട്ട ആശ്രയം ആയിരുന്നു കുറ്റ്യാടിച്ചുരം. എന്നാൽ കുറ്റ്യാടി ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടാകുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.ചുരം മേഖലയിൽ അതിശക്തമായ മഴ മണിക്കൂറുകളായി പെയ്തു കൊണ്ടിരിക്കുകയാണ്.ചുരത്തിൽ ഇന്ന് രാവിലെ അപ്രതീക്ഷിതമായി കല്ലും മണ്ണും വീഴുകയായിരുന്നു. താമരശ്ശേരി ചുരത്തിലും രാവിലെ മുതൽ പാറക്കല്ലുകളും മരങ്ങളും ഇടിഞ്ഞുവീഴുന്നുണ്ട്. രണ്ടു മണിയോടെ അതിശക്തമായ മഴയിൽ വീണ്ടും കല്ലും മണ്ണും ഇടിഞ്ഞുവീണു. കൂട്ടത്തിൽ മരങ്ങൾ കൂടി കടപുഴകി വീണു. തുടർന്ന് നിറവ്യത്യാസ ത്തോടെയുള്ള വെള്ളമാണ് ഒഴുകിയത്. ഇതിനെ തുടർന്നാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ താമരശ്ശേരി ചുരം വഴി ഗതാഗതം പൂർണമായും അടച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ കൃത്യമായ ഇടപെടൽ ഉണ്ടായില്ല എന്ന പരാതി കൂടി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടർ ഇത്രയും പ്രയാസങ്ങൾ ഉണ്ടായിട്ടും സംഭവസ്ഥലത്ത് എത്തിയിട്ടില്ല എന്നാണ് പരാതി.അതേസമയം വയനാട്ടിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കത്തയച്ചു.ഉപരിതല ഗതാഗത മന്ത്രി നിതിൻ കാത്രിക്കയാണ് കത്തയച്ചത്.