പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ തീകൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
പത്തനംതിട്ട: തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജിന്‍ റിജു മാത്യുവിന് ജീവപര്യന്തം തടവും പിഴയും. അഞ്ച് ലക്ഷം രൂപയാണ് പിഴ. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത(19)യെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലാണ് വിധി.
2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠിയായിരുന്ന കവിത പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അജിനെ പ്രകോപിച്ചത്. ഇതേതുടര്‍ന്ന് അജിന്‍ കവിതയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അയിരൂരിന് സമീപം ചിലങ്ക ജംഗ്ഷനിൽവെച്ചായിരുന്നു സംഭവം നടന്നത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായികുന്നു. നാട്ടുകാരാണ് തീയണച്ചശേഷം കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കവിതയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സ യിലിരിക്കെ മാർച്ച് പതിനേഴിന് കവിത മരിച്ചു.കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കവിതയുടെ മരണമൊഴി കേസിൽ നിർണായകമായിരുന്നു.

