സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 40 മരണം
ഒരാൾ ഗുരുതരാവസ്ഥയിൽ, മരിച്ചത് ഹൈദരാബാദ് സ്വദേശികൾ
റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതിൽ 40 പേരും മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ആണ്.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

