കാസർഗോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു
ജുമൈലയ്ക്ക് വെട്ടേറ്റത് കഴുത്തിൽ; പ്രതി ലഹരിക്കടിമ
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്താണ് അരുംകൊല നടന്നത്. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഉമര്‍ സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് മകളെ പിതാവ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ തിരികെ നല്‍കാം എന്ന് പറഞ്ഞ് ഉപ്രതി ഉമര്‍ ഫറൂഖ് ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയാണ് ജുമൈലയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ജുമൈലയുടെ കഴുത്തിനായിരുന്നു വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുമൈല മരിച്ചിരുന്നു. പ്രതി ഉമര്‍ ഫറൂഖ് ലഹരിക്കടിമയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു.

