പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
പാളയത്തെ ലോഡ്‌ജിൽ നിന്നുമാണ് ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തത്
കോഴിക്കോട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്‌ത യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശേരി സ്വദേശി അയ്യൻകുന്ന് കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദിനെയാണ് (29) നടക്കാവ് പോലീസ് പിടികൂടിയത്. കോഴിക്കോട് അശോകപുരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു അജിൽ. ഹോട്ടലിൽ സ്ഥിരമായി ജ്യൂസ് കുടിക്കാൻ എത്തിയ കുറ്റിക്കാട്ടൂർ സ്വദേശിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ചു സൗഹൃദം സ്ഥാപിച്ചു.യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീടുവിട്ടിറങ്ങുകയും പ്രതി പെൺകുട്ടിക്ക് അരയിടത്തുപാലത്ത് താമസസൗകര്യം ഒരുക്കി നൽകുകയും ചെയ്‌തു. നാല് മാസത്തിന് ശേഷം പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ കഴിഞ്ഞ ദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലാവുകയും ചെയ്‌തു.
പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് നൽകി. പ്രാഥമിക അന്വേഷണത്തിൽ പീഢനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് നടക്കാവ് പൊലീസിന് കൈമാറി. തുടർന്ന് നടക്കാവ് എസ് ഐ എൻ.ലീലയുടേയും ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. തുടർന്ന് ഇന്നലെ പാളയത്തെ ലോഡ്‌ജിൽ നിന്നും ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിൽ പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

