ചികിത്സ പിഴവ്: കോട്ടൂർ സ്വദേശിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് 5 സെൻറീമീറ്റർ നീളമുള്ള മരക്കഷണങ്ങൾ
കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലാണ് ചികിത്സപ്പിഴവ് സംഭവിച്ചത്
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ് കാരണം കോട്ടൂർ ചാത്തോത്ത് സതീശന്റെ ജീവിതം ദുരിതത്തിലായെന്നു പരാതി. കഴിഞ്ഞ നവംബർ 15നാണ് കോട്ടൂർ– നടുവണ്ണൂർ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട സതീശന്റെ കയ്യിൽ റോഡരികിൽ നിന്നു മരക്കുറ്റി തുളച്ചുകയറിയത്. സതീശൻ തന്നെ കയ്യിൽ നിന്നു മരക്കുറ്റി ഊരിമാറ്റി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാണിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. നവംബർ 16ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മുറിവു തുന്നിക്കെട്ടി മരുന്നു നൽകി വിട്ടു.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും കാണിച്ചപ്പോൾ വീടിനടുത്ത ക്ലിനിക്കിൽ നിന്ന് മുറിവ് ഡ്രസു ചെയ്യാൻ നിർദേശിക്കുകയായിരുന്നു. മുറിവ് ഉണങ്ങാതെ വേദന കൂടിയതോടെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോൾ മുറിവിനുള്ളിൽ മരക്കഷ്ണങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ അഞ്ചു സെന്റീമീറ്ററിൽ അധികം നീളത്തിലുള്ള മരക്കുറ്റിയുടെ മൂന്നു കഷ്ണങ്ങൾ പുറത്തെടുത്തു. കെഎസ്ആർടിസി ബസിൽ താൽക്കാലിക ഡ്രൈവറായ സതീശൻ ഇപ്പോൾ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

