പേരാമ്പ്രയിൽ മുൻ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാൽ രാജിവച്ചു, കോൺഗ്രസിലേക്ക്
പാർട്ടിയും മുന്നണിയും തന്നെ ചതിച്ചുവെന്നാണ് ഇഖ്ബാലിന്റെ ആരോപണം
പേരാമ്പ്ര: നിയമസഭാ സീറ്റ് വിഭജനത്തെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സീറ്റ് നൽകാതെ സി.പി.എം വഞ്ചിച്ചുവെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സിൽക്ക് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചു. പേരാമ്പ്ര സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകാൻ സി.പി.എം തയ്യാറാകാത്തതാണ് പെട്ടെന്നുള്ള രാജിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ലഭിച്ച കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു. എന്നാൽ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെ ത്തുടർന്ന് അദ്ദേഹം അന്ന് മാറിനിൽക്കുകയായിരുന്നു. ഇതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ കേരള കോൺഗ്രസിന് വിട്ടുനൽകുമെന്ന് സി.പി.എം നേതൃത്വം ഉറപ്പുനൽകിയിരുന്നതായി ഇഖ്ബാൽ പക്ഷം പറയുന്നു.
സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ചു നാളുകളായി പേരാമ്പ്ര കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ 13 സീറ്റുകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസ് (എം)-ന് ഇത്തവണ 12 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്. പേരാമ്പ്ര സീറ്റ് വിട്ടുനൽകാൻ സി.പി.എം തയ്യാറാകാത്തതോടെ പാർട്ടിയും മുന്നണിയും തന്നെ ചതിച്ചുവെന്നാണ് ഇഖ്ബാലിന്റെ ആരോപണം. പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ ഇഖ്ബാലിന്റെ രാജി ജില്ലയിലെ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ്. രാജിവെച്ച മുഹമ്മദ് ഇഖ്ബാൽ ഉടൻ തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. സിൽക്ക് ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ അദ്ദേഹം ഒഴിഞ്ഞേക്കും. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ഇദ്ദേഹത്തോടൊപ്പം പാർട്ടി വിടുമെന്നാണ് സൂചന.

