ഉള്ളിയേരിയിൽ നിന്നും കാണാതായ ആൺകുട്ടിയെയും പെൺകുട്ടിയെയും ബംഗളൂരുവിൽ കണ്ടെത്തി
പതിനാറ് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ഇവരെ കണ്ടെത്തിയത്
കൊയിലാണ്ടി: ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ് ടു, എസ്.എസ്. എൽ.സി വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളുരുവിലെ യശ്വന്തപുരയിൽ കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജ.സെക്രട്ടറി എംകെ നൗഷാദ് സാഹിബിനെ അത്തോളി പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശ പ്രകാരം വി.കെ നാസർ, അർഷാദ്, റിയാസ് ക്വാലിറ്റി, മഹ്മൂദ് വി.കെ, താജു യശ്വന്തപുര, ഹമീദ്, മഹ്മൂദ് വി.കെ, അഷ്റഫ് (സെക്രട്ടറി, കരാവലി ഇക്ക്യാത്ത വേദികെ) തുടങ്ങിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊർജിത തിരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.
കോഴിക്കോട് റൂറൽ എസ്‌പി ഫാറാഷ് ഐപിസ്, പേരാമ്പ്ര ഡിവൈഎസ്‌പി ആഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എം ആണ് കേസിന്റെ അന്വേഷണം നടത്തിയത്. കോഴിക്കോട്, എറണാകുളം, മലപ്പുറം, മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ ബാംഗ്ലൂരിൽ കണ്ടു തിരിച്ചറിയുകയായിരുന്നു.

