പി എം ശ്രീ കരാറിൽ നിന്നും പിൻമാറാനാകില്ല. എൽ ഡി എഫ് ഒപ്പിട്ട കരാറിനെതിരെ വിദ്യാഭ്യാസമന്ത്രി.
പി എം ശ്രി കരാറിൽ നിന്നും പിൻമാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം. എൽ ഡി എഫ് ഒപ്പിട്ട കരാറിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതാണ്. ഇതിനെ തുടർന്ന് തടഞ്ഞുവെച്ചിരുന്ന എസ് എസ് കെ ഫണ്ട് 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റിയിട്ടുണ്ട്. യുഡിഎഫ് സർക്കാർ പുതുതായി ഏതെങ്കിലും കരാർ ഒപ്പുവെക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പിഎം ശ്രീ നടപ്പാക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കത്തയച്ചിട്ടുണ്ട്. 2025 ഒക്ടോബർ 16-ന് ധാരണാപത്രം ഒപ്പിട്ടു. ഇരുട്ടിന്റെ മറവിൽ കാബിനറ്റിനെ പോലും അറിയിക്കാതെയാണ് ഒപ്പിട്ടത്.ഇതിൽനിന്ന് പിൻമാറാനുള്ള അധികാരവും അവകാശവും കേന്ദ്ര സർക്കാരിന് മാത്രമാണുള്ളത് എന്ന വ്യവസ്ഥയ്ക്ക് എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകി. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പിട്ട കരാറിനെകുറിച്ച് വ്യാജ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്' ഷംസുദ്ദീൻ പറഞ്ഞു.

