20 കൗൺസിലർമാരടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി ജെ പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈകോടതി. നഗരസഭയിലെ എൽ.ഡി.എഫ് നേതാവ് എസ്.പി ദീപക് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നിയമാനുസൃത വാചകങ്ങൾ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിറക്കി.
ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'സഗൗരവം' എന്ന വാചകങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈകോടതി വ്യക്തമാക്കി. ഇക്കാര്യം 1994ലെ കേരള മുൻസിപ്പാലിറ്റി നിയമത്തിൽ പ്രതിപാധിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി, ചട്ടങ്ങൾക്ക് വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഔദ്യോഗിക സത്യപ്രതിജ്ഞ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് നിയമപരമായി യാതൊരു അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

