വയനാട് ബദൽ റോഡ് മന്ത്രിതല യോഗം നടന്നു.
പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് പൂർത്തിയാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.
പേരാമ്പ്ര : പൂഴിത്തോട്-പടിഞ്ഞാറത്തറ-വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിനെപ്പറ്റി ചർച്ചചെയ്യാനും നിലവിലെ സ്ഥിതി വിലയിരുത്താനും തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറാണ് മന്ത്രിയുടെ ചേംബറിൽ യോഗം വിളിച്ചത്.
പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർണമായി നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അത് അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. ജി.പി.എസ്., ഡ്രോൺ സർവേയാണ് ഇവിടെ നടന്നത്.വനമേഖലയിൽ പഠനം നടത്താൻ വനംവകുപ്പിന്റെ അനുമതി വേഗത്തിൽ നേടിയെടുക്കാൻ തീരുമാനിച്ചു.ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കാനുള്ള തുക അനുവദിക്കാനും തീരുമാനമായി.ഇതുവരെനടന്ന പഠനറിപ്പോർട്ടുകൾ സമർപ്പിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോടും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും നിർദേശിച്ചു.
പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, കൃഷിമന്ത്രി ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ എം.പി., ഫാത്തിമ തഹിലിയ എം.എൽ.എ., പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇൻവെസ്റ്റിഗേഷൻ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി ജൂലായ് 15-ന് പൊതുമരാമത്ത്, വനം, കൃഷി, വൈദ്യുതിവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട്ടിൽ സംയുക്തയോഗം വീണ്ടും ചേരാൻ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ ഇൻവെസ്റ്റിഗേഷൻ നടത്താൻ 1.5 കോടി രൂപ അനുവദിക്കുകയും സാധ്യതാപഠനം നടത്തുകയുംചെയ്തു.ഇതിന്റെ തുടർച്ചയായി 20.976 കിലോമീറ്റർ ദൂരംവരുന്ന റോഡിനായി 1804.90 കോടിയുടെ പ്രാഥമിക ഡി.പി.ആർ. തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. തുരങ്കം ഉൾക്കൊള്ളുന്നതും ആദ്യ അലൈൻമെന്റിനെക്കാൾ ദൂരം കുറവുള്ളതുമാണ് പുതിയ പാത.ഇതിന് സർക്കാരിന്റെ അനുമതി ലഭിച്ചശേഷം കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കണം. വനത്തിലൂടെയുള്ള നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചാൽ മാത്രമേ റോഡ് നിർമിക്കാനാകൂ.

