പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി.
കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ പീലിക്കോട് സ്വദേശി കെ എം സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി.
കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെ നിര്‍ത്തിയിട്ട പോലീസ് ജീപ്പില്‍ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇടിച്ച് പരിക്കേറ്റ സിവിൽ പോലിസ് ഓഫീസർ പീലിക്കോട് സ്വദേശി കെ എം സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. അദ്ദേഹം മംഗളൂരു തേജസ്വിനി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തേ സൂരജിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു.
കാല്‍ മുറിച്ചുമാറ്റിയ മറ്റൊരു സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐ.സി.യുവില്‍നിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആസ്പത്രിയിൽ തന്നെയാണ് ചികിൽസിക്കുന്നത്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് സൂരജും അലോഷ്യസും.
ഇക്കഴിഞ്ഞ 18-ന് ദേശീയപാതയില്‍ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടശേഷം അതിനു പിറകില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇവരുടെ ചികിത്സച്ചെലവ് പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കാന്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചിരുന്നു.

