പ്രീയദർശിനി ബസുകളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അമിതമായ തിരക്ക്
പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകുന്ന ബസിലാണ് കൊള്ളാവുന്നതിലധികം യാത്രക്കാരുള്ളത്.
പത്തനംതിട്ട: ഗവിയിലേക്കുള്ള പ്രിയദർശിനി ബസിൽ അമിതമായി യാത്രക്കാരുമായാണ് യാത്ര. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഈ റൂട്ടിൽ ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യങ്ങളില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര അപകടമെന്നാണ് പരാതി.
സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തുന്നത്. ഇതോടെയാണ് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തിയത്. ബസിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിവസം രണ്ട് ട്രിപ്പുകളാണുള്ളത്. പുലർച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സർവീസുള്ളത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

